Kerala
കോട്ടയം: പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് ജാഥയുടെ പോസ്റ്ററുകൾ പതിച്ചതിനെച്ചൊല്ലി വലിയ വിവാദം. സംഭവത്തിൽ കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണി പരസ്യമായി മാപ്പ് പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സംഭവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പോലീസിൽ പരാതി നൽകുകയും ചെയ്തു.
എൽഡിഎഫ് നടത്തുന്ന ഒരു പ്രചാരണ ജാഥയുമായി ബന്ധപ്പെട്ട പോസ്റ്ററുകളാണ് ഉമ്മൻ ചാണ്ടിയുടെ കല്ലറയ്ക്ക് സമീപവും പള്ളിയുടെ മതിലിലും പതിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.
ലക്ഷക്കണക്കിന് ആളുകൾ ആദരവോടെ കാണുന്ന ഉമ്മൻ ചാണ്ടിയുടെ കല്ലറയെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചത് അങ്ങേയറ്റം നീചമായ നടപടിയാണെന്ന് കോൺഗ്രസ് ആരോപിച്ചു. പുതുപ്പള്ളിയിൽ ജനവികാരം വ്രണപ്പെടുത്തുന്ന ഇത്തരം പ്രവൃത്തികൾ എൽഡിഎഫ് ബോധപൂർവം ചെയ്യുന്നതാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
എൽഡിഎഫ് ജാഥയുടെ ഭാഗമായുള്ള പോസ്റ്ററുകളായതിനാൽ, സഖ്യകക്ഷി നേതാവായ ജോസ് കെ. മാണി ഇതിന് മറുപടി പറയണമെന്നും മാപ്പ് പറയണമെന്നുമാണ് കോൺഗ്രസിന്റെ ആവശ്യം. പള്ളി അധികൃതരുടെയും വിശ്വാസികളുടെയും വികാരം വ്രണപ്പെടുത്തിയെന്നും അതിക്രമിച്ചു കയറി പോസ്റ്റർ പതിച്ചുവെന്നും കാണിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പോലീസിൽ പരാതി നൽകി. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നാണ് ആവശ്യം.
Kerala
കോതമംഗലം: പാലായിലെ സ്ഥാനാർഥിത്വത്തെ പൂർണമായി തള്ളാതെ ജോസ് കെ. മാണി. സ്ഥാനാർഥിത്വത്തെക്കുറിച്ചു റോഷി അഗസ്റ്റിൻ പറഞ്ഞത് സ്നേഹക്കൂടുതൽ കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവജനപ്രസ്ഥാനത്തിലൂടെ വളർന്ന് വന്നയാളാണ് റേഷി. ആ ചോരത്തിളപ്പ് റോഷിക്കുണ്ട്. വ്യാഖ്യാനങ്ങൾ പലതുമുണ്ടാകും. റോഷിയുമായി സഹോദരതുല്യ ബന്ധമാണുള്ളത്. മത്സരിക്കുന്ന കാര്യം ഉചിതമായ സമയത്ത് പാർട്ടി തീരുമാനിക്കുമെന്നും ജോസ് കെ. മാണി കോതമംഗലത്ത് പറഞ്ഞു.
Kerala
പാലാ: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിലെ എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ. മാണിയെന്ന് പ്രഖ്യാപിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. എല്‍ഡിഎഫ് വികസനമുന്നേറ്റ യാത്രയുടെ ഭാഗമായി അടിമാലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു റോഷി അഗസ്റ്റിന്റെ പ്രഖ്യാപനം.
ഇത്തവണ പാലായിൽ മത്സരിക്കുമോ എന്ന് ജോസ് കെ. മാണിയോട് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, ജോസ് കെ. മാണി തന്നെ മത്സരിക്കുമെന്ന് റോഷി അഗസ്റ്റിൻ പറയുകയായിരുന്നു. ഇതിനു പിന്നാലെ ഇക്കാര്യം പാർട്ടി തീരുമാനിക്കുമെന്നായിരുന്നു ജോസ് കെ. മാണിയുടെ മറുപടി.
"പാർട്ടി തീരുമാനിക്കും, ജോസ് കെ. മാണി മത്സരിക്കും. സംശയമെന്താ?. ജോസ് കെ. മാണി മത്സരിക്കുന്നതിന് പ്രത്യേകമായിട്ട് ആലോചനയുടെ കാര്യമെന്താ. അതൊക്കെ പാർട്ടിയുടെ തീരുമാനത്തിൽ, സമയത്ത് പുറപ്പെടുവിക്കും'. - റോഷി അഗസ്റ്റിൻ പറഞ്ഞു.
ഇതേസമയം റോഷിയുടെ കൈയിൽ നിന്ന് മൈക്ക് വാങ്ങിയ ജോസ് കെ. മാണി, ആര് മത്സരിക്കണമെന്നത് പാർട്ടി തീരുമാനിക്കും എന്ന് പറയുകയായിരുന്നു.
District News
പാലാ: കഴിഞ്ഞ10 വര്‍ഷം കേരളത്തിലാകമാനം വലിയ വികസന കുതിച്ചുചാട്ടം ഉണ്ടായതായും ഒരിക്കലും പെന്‍ഷനും റേഷനും വൈദ്യുതിയും മുടങ്ങിയിട്ടില്ലെന്നും ജനങ്ങളും വികസന വിരോധികളും തമ്മിലുള്ള മത്സരമാണ് കേരളത്തില്‍ നടക്കാന്‍ പോകുന്നതെന്നും ജോസ് കെ. മാണി എംപി. ജനങ്ങള്‍ക്ക് അനുഭവവേദ്യമായ യാതൊരു പദ്ധതികളും സ്ഥലം എംഎല്‍എയ്ക്ക് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടപ്പാക്കാനായിട്ടില്ലെന്ന് ജോസ് കെ. മാണി പറഞ്ഞു. എല്‍ഡിഎഫ് വികസനമുന്നേറ്റ ജാഥയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്ഥലം എംഎല്‍എ മാണി സി. കാപ്പനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു വികസന മുന്നേറ്റ ജാഥയില്‍ ജോസ് കെ. മാണി പ്രസംഗിച്ചത്. ഇന്നലെ രാവിലെ നടത്തിയ പത്രസമ്മേളനത്തിലും മാണി സി. കാപ്പനെതിരേ ജോസ് കെ. മാണി ആക്ഷേപങ്ങളുയര്‍ത്തി.
50 വര്‍ഷക്കാലം കൊണ്ട് നമ്പര്‍ വണ്‍ നിയമസഭാ മണ്ഡലമായി പാലാ മാറിയതിന് പിന്നില്‍ കെ.എം. മാണിയുടെയും തന്റെയും വലിയ കഠിനാധ്വാനം ഉണ്ടായിരുന്നു. ഇന്നതെല്ലാം മാറി. ബൈപാസ് റോഡ് ഇനിയും പൂര്‍ത്തിയായിട്ടില്ല. അവിടെയുള്ള വീട് മാറ്റാന്‍ ഏഴ് വര്‍ഷം കഴിഞ്ഞിട്ടും സാധിച്ചില്ല. റിവര്‍വ്യൂ റോഡ് രണ്ട് സെന്റ് സ്ഥലം ഏറ്റെടുക്കാനായില്ല.
കളരിയാമാക്കല്‍ പാലം ഇത്രയും വര്‍ഷമായിട്ടും അപ്രോച്ച് റോഡ് എടുക്കാനായില്ല. സ്ഥലം സൗജന്യമായി കിട്ടുമെന്നും അലൈന്മെന്റ് മാറ്റണമെന്നും പറഞ്ഞത് എംഎല്‍എയാണ്. എന്നാല്‍ അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരു സ്ഥലമോ വ്യക്തിയോ ഇല്ലെന്നും എംപി പറഞ്ഞു. പദ്ധതികള്‍ കൊണ്ടുവരുമ്പോള്‍ അതിനെ ആക്ഷേപിക്കുകയാണ് എംഎല്‍എ ചെയ്തതെന്നും ജോസ് കെ. മാണി ആരോപിച്ചു. 300 കോടി രൂപയുടെ ട്രിപ്പിള്‍ ഐടി പദ്ധതിയാണ് വലവൂരില്‍ നടപ്പാക്കിയത്. ഇന്ത്യയില്‍ ഒന്നാമതായി സ്ഥാപനത്തെ റേറ്റ് ചെയ്തിട്ടുണ്ട്. ടെക്നോപാര്‍ക്കിന് സമാനമായ ഇന്‍ഫോ സിറ്റി അവിടെ ആരംഭിക്കാനാണ് തന്റെ ലക്ഷ്യമെന്നും ജോസ് കെ. മാണി പറഞ്ഞു.
District News
പത്തനംതിട്ട: കേന്ദ്ര സർക്കാർ കേരളത്തോടുള്ള അവഗണന തുടരുകയാണെന്ന് ജോസ് കെ. മാണി എംപി. എൽഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയോടനുബന്ധിച്ച പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട് പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട 2226 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുവദിച്ചത് വെറും 220 കോടി രൂപ മാത്രമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. അതേസമയം, ആസാം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾക്ക് കേന്ദ്രം ആയിരക്കണക്കിന് കോടി രൂപയാണ് മാറ്റിവച്ചത്.
ക്ഷേമ പെൻഷനുകൾ എല്ലാ അർഹർക്കും എത്തിക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നതിന്റെ തെളിവാണ് പത്തനംതിട്ട പരിധിയിൽ മാത്രം ആന്മുള നിയമസഭാ മണ്ഡലത്തിൽ മാത്രം വിതരണം ചെയ്ത 630 കോടി രൂപയെന്ന് നേതാക്കൾ വ്യക്തമാക്കി.
ഒരു ലക്ഷം കോടി രൂപയുടെ വിദേശ നിക്ഷേപ സാധ്യതയുള്ള പത്തനംതിട്ട ജില്ലയ്ക്കായി കേന്ദ്ര ബജറ്റിൽ ഒരു രൂപ പോലും മാറ്റിവച്ചിട്ടില്ലെന്നും ആയിരക്കണക്കിനാളുകൾക്ക് തൊഴിൽ നൽകുന്ന സ്ഥാപനങ്ങളോ കേന്ദ്ര പദ്ധതികളോ, കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളോ ജില്ലയിൽ ആരംഭിക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അവർ ആരോപിച്ചു.
ജാഥാംഗം കെ.കെ. ശൈലജ, എംഎൽഎമാരായ പ്രമോദ് നാരായൺ, കെ.യു. ജനീഷ് കുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കേരളത്തിൽ വർഗീയസംഘർഷങ്ങൾ ഒഴിഞ്ഞു: ജോസ് കെ. മാണി
അടൂർ: കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിൽ ഒരു വർഗീയ സംഘർഷവും ഉണ്ടായിട്ടില്ലെന്ന് കേരള കോൺഗ്രസ് - എം ചെയർമാൻ ജോസ് കെ. മാണി എംപി. എൽഡിഎഫ് വികസനമുന്നേറ്റ ജാഥയ്ക്ക് അടൂരിൽ നൽകിയ സ്വീകരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ സമാധാനത്തോടെ ജീവിക്കാൻ കഴിയും എന്നുള്ളതുകൊണ്ടാണ് യൂറോപ്യൻമാരടക്കം ഇവിടേക്ക് വരുന്നത്. കെഎസ്ആർടിസി ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷതവഹിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ. ബിജു, കെ.കെ. ഷൈലജ, സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, പ്രമോദ് നാരായൺ എംഎൽഎ, കെ.പി. ഉദയഭാനു, ഡി.സജി, എ.പി.ജയൻ, ആർ. ഉണ്ണികൃഷ് ണപിള്ള, ആർ. സനൽകുമാർ, അരുൺ കെ.എസ്. മണ്ണടി, പി.പി. ജോർജ്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
കോട്ടയം: മന്ത്രി കെ.എൻ. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് ജനക്ഷേമത്തിന് ഊന്നല്‍ നല്കുന്ന മാതൃകാപരമായ ബജറ്റാണെന്ന് കേരള കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ് കെ. മാണി എംപി.
പ്ലസ് ടു വരെയുണ്ടായിരുന്ന സൗജന്യ വിദ്യാഭ്യാസം ഡിഗ്രി ക്ലാസുകള്‍ വരെ ഉയര്‍ത്തിയത് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന സുവര്‍ണ ഏടാണ്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുഖമുദ്രയായ ക്ഷേമ പ്രവര്‍ത്തനങ്ങളും വികസന കുതിപ്പും തുടരുമെന്ന പ്രഖ്യാപനം കൂടിയാണ് സംസ്ഥാന ബജറ്റെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.
Kerala
ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണിമാറ്റത്തെ എതിര്‍ത്തത് മന്ത്രി റോഷി അഗസ്റ്റിനാണെന്ന സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിന്റെ ശബ്ദ സന്ദേശത്തില്‍ പ്രതികരിച്ച് ജോസ് കെ. മാണി.
കേരള കോണ്‍ഗ്രസ് ബൂര്‍ഷ്വാ പാര്‍ട്ടി അല്ലെന്ന് ജോസ് കെ മാണി പറഞ്ഞു. കെ.എം. മാണിയുടെ അധ്വാന വര്‍ഗ സിദ്ധാന്തം വായിച്ചവര്‍ അങ്ങനെ പറയില്ലെന്നും ജോസ് കൂട്ടിച്ചേര്‍ത്തു.
സി.വി. വര്‍ഗീസ് അങ്ങനെ പറയും എന്ന് കരുതുന്നില്ല. മുന്നണി മാറ്റം സംബന്ധിച്ച് പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായം ഉണ്ടായിട്ടില്ല. പിണറായിയും കോടിയേരിയുമാണ് ഞങ്ങളെ മുന്നണിയില്‍ കൊണ്ടുവന്നത്. കത്തോലിക്കാ സഭ ഒരിക്കലും രാഷ്ട്രീയത്തില്‍ ഇടപെടാറില്ല. മുന്നണി മാറ്റത്തില്‍ പാര്‍ട്ടി മുമ്പ് നിലപാട് അറിയിച്ചതാണെന്നും ചില വാര്‍ത്തകൾ മാധ്യമ സൃഷ്ടികളാണെന്നും ജോസ് പറഞ്ഞു.
ശരിയായ നിലപാടെടുക്കാന്‍ റോഷി അഗസ്റ്റിന് സിപിഎമ്മാണ് പിന്‍ബലം നല്‍കിയതെന്ന് വര്‍ഗീസ് പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. പാര്‍ട്ടി കമ്മിറ്റിയില്‍ വര്‍ഗീസ് നടത്തിയ പ്രസംഗത്തിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നത്.
കേരള കോണ്‍ഗ്രസിന്റെ മുന്നണിമാറ്റം തടയാനായത് രാഷ്ട്രീയ വിജയമാണെന്നും ചെയര്‍മാനടക്കം മുന്നണിമാറ്റത്തിനായി ആവശ്യം ഉന്നയിച്ചപ്പോള്‍ പാര്‍ട്ടിയെ വേരോടെ പിടിച്ചുനിര്‍ത്തിയത് റോഷി അഗസ്റ്റിനാണെന്നും വർഗീസ് പറയുന്നുണ്ട്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കേരളം കടക്കുന്നതിനിടെ എൽഡിഎഫിലെ മൂന്നാമത്തെ വലിയ കക്ഷിയായ കേരള കോൺഗ്രസ്-എം മുന്നണി മാറില്ലെന്ന് പ്രഖ്യാപിച്ച് പാർട്ടി ചെയർമാൻ ജോസ് കെ. മാണി. കേരള കോൺഗ്രസ്-എമ്മിന്റെ മുന്നണി മാറ്റം സംബന്ധിച്ച് പരന്ന അഭ്യൂഹം മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് തടഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം.
എൽഡിഎഫിലെ പ്രധാന കക്ഷിയായ സിപിഎം അറിയാതെ മുന്നണി മാറ്റവുമായി മുന്നോട്ട് പോകാനായിരുന്നു പാർട്ടി ചെയർമാൻ ജോസ് കെ. മാണി പദ്ധതിയിട്ടത്. എന്നാൽ റോഷി അഗസ്റ്റിനെയും പ്രമോദ് നാരായണനെയും പ്രഫ. എൻ. ജയരാജിനെയും ഒപ്പം നിർത്താൻ എൽഡിഎഫിന് നേതൃത്വം നൽകുന്ന സിപിഎമ്മിന് സാധിച്ചു.
മുന്നണി വിടരുതെന്ന് റോഷി അഗസ്റ്റിനോട് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ആവശ്യപ്പെട്ടതായാണ് വിവരം. ഇതോടെ അദ്ദേഹം യുഡിഎഫിലേക്കില്ലെന്ന് നിലപാടെടുത്തു. പാർട്ടിയിൽ അഭിപ്രായ സമവായം ഇല്ലാതെ വന്നതോടെയാണ് ജോസ് കെ. മാണി യുഡിഎഫിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചത്.
Kerala
കോട്ടയം: തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തില്‍ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ കേരള കോണ്‍ഗ്രസ്-എം വിട്ടുനിന്നെന്ന വാര്‍ത്ത തള്ളി ചെയർമാൻ ജോസ് കെ. മാണി. ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് കേരള കോണ്‍ഗ്രസ് -എം പ്രതീകരിച്ചു.
കേരളത്തിനു പുറത്തു യാത്രയില്‍ ആയതിനാലാണു പാര്‍ട്ടി ചെയര്‍മാനു തിരുവനന്തപുരത്തെ സമരപരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത്. ഇക്കാര്യം മുന്‍കൂട്ടി എല്‍ഡിഎഫ് നേതൃത്വത്തെ അറിയിച്ചിരുന്നതുമാണ്. മന്ത്രി റോഷി അഗസ്റ്റിനും ചീഫ് വിപ്പ് ഡോ. എന്‍. ജയരാജുമടക്കം പാര്‍ട്ടിയുടെ എംഎല്‍എമാരും സമരപരിപാടിയില്‍ പങ്കെടുത്തിരുന്നു.
ഒഴിവാക്കാനാവാത്ത കാരണങ്ങളാല്‍ ഏതെങ്കിലും ഒരു പരിപാടിയില്‍ ഉണ്ടാകുന്ന അസാന്നിധ്യത്തെ മറ്റു രീതിയില്‍ വ്യാഖ്യാനിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിനു പിന്നില്‍ കേരള കോണ്‍ഗ്രസ് എം നെ സമൂഹമധ്യത്തില്‍ കരിവാരിത്തേക്കുകയെന്ന അജൻഡയാണുള്ളതെന്നും പാര്‍ട്ടി ചെയര്‍മാന്റെ ഓഫീസ് നല്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
കേരള കോണ്‍ഗ്രസ്-എം സംസ്ഥാന കമ്മിറ്റിയോഗം 16ന്
കോട്ടയം: മുന്നണമാറ്റം ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റിയോഗം 16നു നടക്കും. ചെയര്മാന് ജോസ് കെ. മാണിയുടെ അധ്യക്ഷതയില്‍ സംസ്ഥാന കമ്മിറ്റി ഓഫീസിലാണു യോഗം.
മുന്നണി മാറ്റം സംബന്ധിച്ചും രാഷ്ട്രീയ നിലപാട് സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കുമെന്ന് പാര്‍ട്ടിയുടെ നേതാക്കള്‍ അനൗദ്യോഗികമായി സൂചിപ്പിച്ചു. അതേസമയം മധ്യേമേഖല എല്‍ഡിഎഫ് റാലി കേരള കോണ്‍ഗ്രസ് എമ്മിന്റെ നേതൃത്വത്തില്‍ നയിക്കുമെന്ന മുന്നണി ധാരണയ്ക്കിടെയാണു മുന്നണിമാറ്റം സംബന്ധിച്ച ചര്‍ച്ച സജീവമാകുന്നത്.
Kerala
കോട്ടയം: പാലായിൽ കഴിഞ്ഞ തവണ പരാജയപ്പെട്ട കേരള കോൺഗ്രസ്-എം പാർട്ടി ചെയർമാൻ ജോസ് കെ. മാണി തന്നെ വീണ്ടും മത്സരിക്കാൻ സാധ്യത. പാലാ വിട്ടുപോയാൽ രാഷ്ട്രീയ ഒളിച്ചോട്ടമെന്ന വിമർശനം നേരിടേണ്ടി വരുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് ജോസ് കെ. മാണി തന്നെ വീണ്ടും മത്സരിക്കാൻ ധാരണയായത്.
പാലാ അല്ലെങ്കിൽ കടുത്തുരുത്തിയിൽ ജോസ് കെ. മാണി ഇറങ്ങണമെന്ന ആവശ്യവും പാർട്ടിയിലുണ്ട്. കഴിഞ്ഞ തവണ കടുത്തുരുത്തിയിൽ മത്സരിച്ച സ്റ്റീഫൻ ജോർജ് ഇത്തവണ മത്സരിക്കാൻ സാധ്യതയില്ല. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയേയും കടുത്തുരുത്തിയിൽ പരിഗണിക്കുന്നുണ്ട്.
കേരള കോൺഗ്രസ് എമ്മിന്റെ സിറ്റിംഗ് എംഎൽഎമാരെല്ലാം വീണ്ടും മത്സരിക്കും. ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിൻ, കാഞ്ഞിരപ്പള്ളിയിൽ ചീഫ് വിപ്പ് എൻ. ജയരാജ്, പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ചങ്ങനാശേരിയിൽ ജോബ് മൈക്കിൾ, റാന്നിയിൽ പ്രമോദ് നാരായൺ എന്നീ അഞ്ച് എംഎൽഎമാരും രണ്ടില ചിഹ്നത്തിൽ വീണ്ടും ഇറങ്ങുമെന്ന് ഏകദേശം ഉറപ്പായി.
കഴിഞ്ഞ തവണ 13 സീറ്റാണ് കേരള കോൺഗ്രസ് എമ്മിന് കൊടുത്തത്. എന്നാൽ കുറ്റ്യാടി സീറ്റ് കൊടുത്തതിനെതിരെ സിപിഎം തെരുവിലിറങ്ങി പ്രതിഷേധിച്ചതോടെ 12 ഇടത്ത് മാത്രമാണ് കേരള കോൺഗ്രസ് എമ്മിന് മത്സരിക്കാൻ കഴിഞ്ഞത്. ഇത്തവണ കുറ്റ്യാടി ഇല്ലെങ്കിൽ മറ്റൊരു സീറ്റ് വേണമെന്നാണ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആവശ്യം.
കോഴിക്കോട് ജില്ലയിൽ സീറ്റ് വേണമെന്ന ആവശ്യവുമായി കേരള കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് രംഗത്തെത്തിയിരുന്നു. കോട്ടയത്ത് ചേരുന്ന പാർട്ടി ഉന്നതാധികാര സമിതി യോഗത്തിൽ സീറ്റുകൾ സംബന്ധിച്ചുള്ള അന്തിമ തീരുമാനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Kerala
കോട്ടയം: ക്രിസ്മസ് മുതല്‍ നവവത്സരം വരെയുള്ള ആഘോഷവേളയില്‍ രാജ്യമെമ്പാടും വര്‍ഗീയവാദികള്‍ നടത്തിയത് ക്രൈസ്തവ പീഡനവും ക്രിസ്തുനിന്ദയുമാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി.
ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്കുന്ന മതസ്വാതന്ത്ര്യത്തെ സംഘടിച്ചെത്തി തകര്‍ക്കുന്ന പ്രവണതയാണ് ഇന്ത്യയുടെ പല ഭാഗങ്ങളിലും ക്രൈസ്തവര്‍ അനുഭവിക്കേണ്ടിവന്നത്.
മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ചാണ് എല്ലായിടങ്ങളിലും അക്രമ പ്രവര്‍ത്തനങ്ങള്‍ ബോധപൂര്‍വം സംഘടിപ്പിച്ചത്. ഇങ്ങനെയെത്തുന്നവര്‍ പോലീസിനെ വിളിച്ചുവരുത്തുകയും പുരോഹിതര്‍ക്കും ക്രൈസ്തവ വിശ്വാസികള്‍ക്കുമെതിരെ കേസെടുപ്പിക്കുകയുമാണ് ചെയ്യുന്നത്.
ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മഹാരാഷ്ട്രയിലെ നാഗ് പുരില്‍ മലയാളികളായ സിഎസ്ഐ വൈദികനായ ഫാ. സുധീറിനും ഭാര്യ ജാസ്മിനുമെതിരേ കേസെടുത്തത്.
മാത്രമല്ല ഇതേക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ് സ്റ്റേഷനില്‍ എത്തിയ സഭാ വിശ്വാസികള്‍ക്ക് എതിരേയും കേസെടുത്തു. ഇത്തരം സമീപനങ്ങള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയും മതസ്വാതന്ത്ര്യം അപകടത്തിലാക്കുകയും ചെയ്യുമെന്നും ജോസ് കെ. മാണി പറഞ്ഞു.
Business
ന്യൂഡൽഹി: കേരളത്തിലെ ലക്ഷക്കണക്കിനു റബർകർഷകരുടെ ജീവിതം കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾ കാരണം ഗുരുതര പ്രതിസന്ധിയിലാണെന്ന് കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപി.
രാജ്യത്തെ സ്വാഭാവിക റബറിന്റെ 90 ശതമാനത്തിലധികവും കേരളത്തിലാണ് ഉത്പാദിപ്പിക്കപ്പെടുന്നതെന്നും ടയർ കന്പനികളുടെ ഗൂഢസംഘങ്ങളാണ് റബർവിപണിയെ നിയന്ത്രിക്കുന്നതെന്നും ജോസ് കെ. മാണി രാജ്യസഭയിൽ പറഞ്ഞു.
’കോന്പൗണ്ട് റബർ’ എന്നപേരിൽ സ്വാഭാവിക റബർ വൻതോതിൽ ഇറക്കുമതി ചെയ്തു വില താഴ്ത്തുകയാണ്. സിംഗപ്പുർ ആസ്ഥാനമായ സബ്സിഡിയറികൾ വഴിയും ആസിയാൻ കരാർ ദുരുപയോഗം ചെയ്തും കുറഞ്ഞ ഇറക്കുമതി തീരുവ ഉപയോഗിച്ചുമാണ് ഈ ഇറക്കുമതിയെന്ന് ജോസ് കെ. മാണി പറഞ്ഞു. 2012-13ൽ 25,000 ടണ്‍ മാത്രമായിരുന്ന കോന്പൗണ്ട് റബർ ഇറക്കുമതി 2024-25 ൽ 2.45 ലക്ഷം ടണ്ണായി ഉയർന്നു.
കർഷകരെ സംരക്ഷിക്കാൻ സംസ്ഥാനസർക്കാർ കിലോയ്ക്ക് 200 രൂപ മിനിമം താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കേന്ദ്രത്തിന്റെ നയപരമായ അനാസ്ഥ കാരണം വിപണിവില ഇടിയുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോന്പൗണ്ട് റബറെന്ന പേരിലുള്ള സ്വാഭാവിക റബർ ഇറക്കുമതി ഉടൻ നിർത്തണമെന്ന് ജോസ് കെ. മാണി ആവശ്യപ്പെട്ടു.
തുറമുഖങ്ങളിൽ കർശന പരിശോധന നടപ്പാക്കണം. കോന്പൗണ്ട് റബറിന് ഏകീകൃതമായി 40 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.
Kerala
കോട്ടയം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേരളത്തിന്റെ അംഗീകാരമായി തെരഞ്ഞെടുപ്പ് ഫലം മാറുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി എംപി.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ തെരഞ്ഞെടുപ്പു ദിനം വരെ സമ്പൂര്ണമേല്കൈയാണ് എല്‍ഡിഎഫിനുണ്ടായത്. വര്‍ഗീയ ശക്തികളുമായി കൈകോര്‍ത്ത യുഡിഎഫ് സ്വന്തം അണികളില്‍നിന്നുപോലും ഒറ്റപ്പെടുന്നതും കാണാന്‍ കഴിഞ്ഞു.
ബിജെപി പതിവുപോലെ നിരാശരാകുന്നത് ഇത്തവണയും ആവര്‍ത്തിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.
Kerala
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന റൗണ്ടിലേക്കെത്തുന്നു. കേരള കോണ്‍ഗ്രസ്-എം എല്‍ഡിഎഫില്‍ എത്തിയതിനുശേഷമുള്ള രണ്ടാമത്തെ തദ്ദേശ തെരഞ്ഞെടുപ്പാണ്. 2020ല്‍ മാണി വിഭാഗത്തിന്റെ പിന്തുണയില്‍ കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഉള്‍പ്പെടെ എല്‍ഡിഎഫിന് വലിയ മുന്നേറ്റമുണ്ടായി.
ഇത്തവണ സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നും കാര്‍ഷിക പ്രശ്നങ്ങള്‍ വോട്ടിംഗില്‍ നിഴലിക്കുമെന്നും യുഡിഎഫ് പറയുന്നു. എന്നാല്‍ വിവിധ കാര്‍ഷിക പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടാനായെന്നും അതിനായി മാണി വിഭാഗം ശക്തമായ ഇടപെടല്‍ സര്‍ക്കാരില്‍ നടത്തിയെന്നും കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപി ദീപികയോട് പറഞ്ഞു.
വിജയസാധ്യത എത്രത്തോളം, ഭരണവിരുദ്ധ വികാരം നിഴലിക്കുന്നുണ്ടോ?
പ്രചാരണം അവസാനഘട്ടത്തിലെത്തുമ്പോള്‍ കേരള കോണ്‍ഗ്രസ്-എമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ മാത്രമല്ല സംസ്ഥാനത്തുടനീളം എല്‍ഡിഎഫ് വിജയം ഉറപ്പാണ്. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വന്‍വിജയത്തിനു പിന്നില്‍ കേരള കോണ്‍ഗ്രസ്- എമ്മിന്റെ മുന്നണി പ്രവേശനം പ്രധാന ഘടകമായെന്ന് വ്യക്തമാണ്. എല്‍ഡിഎഫ് മുന്‍പ് ജയിച്ചിട്ടില്ലാത്ത വാര്‍ഡുകളിലും ഡിവിഷനുകളിലും വിജയം നേടാനായതില്‍ ഞങ്ങളുടെ പിന്‍ബലം ഘടകമായി. ഇത്തവണ കേരള കോണ്‍ഗ്രസ് -എം സ്ഥാനാര്‍ഥി മത്സരിക്കുന്ന 65-70 ശതമാനം സീറ്റുകളിലും വിജയം ഉറപ്പാണ്. മധ്യകേരളത്തില്‍, പ്രത്യേകിച്ചും കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ എല്‍ഡിഎഫ് വിജയത്തിന് പിന്നില്‍ മാണിവിഭാഗം നിര്‍ണായക ഘടകമാണ്.
കേരള കോണ്‍ഗ്രസുകള്‍ പരസ്പരം മത്സരിക്കുന്ന സീറ്റുകളിലെ വിജയസാധ്യത ?
അത് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഉള്‍പ്പെടെ കണ്ടതാണ്. ഇത്തവണയും അത് ആവര്‍ത്തിക്കും. കോണ്‍ഗ്രസ് എത്ര പിന്തുണച്ചാലും പ്രചാരണം നടത്തിയാലും ജോസഫ് വിഭാഗം സ്ഥാനാര്‍ഥികള്‍ക്ക് വിജയം നേടിക്കൊടുക്കാനാവില്ല. കാരണം പ്രാദേശിക വോട്ടുഘടന അങ്ങനെയാണ്.
നെല്ല്, റബര്‍ വില വര്‍ധന പ്രഖ്യാപനത്തില്‍ നേട്ടമില്ലെന്ന് വിമര്‍ശനമുണ്ട്. പണം കിട്ടാന്‍ കാലതാമസവും ?
കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേരള കോണ്‍ഗ്രസ്-എം ആത്മാര്‍ഥമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. റബര്‍ താങ്ങുവില 150ല്‍ നിന്ന് 180ലേക്കും അടുത്തയിടെ 200ലേക്കും ഉയര്‍ത്തിയത് ഞങ്ങളുടെകൂടെ ശ്രമഫലമായാണ്. ആര്‍പിഎസുകളില്‍ ബില്ല് അപ് ലോഡിനും രജിസ്ട്രേഷനുമുണ്ടായിരിക്കുന്ന ചില സാങ്കേതിക പ്രശ്നങ്ങള്‍ വൈകാതെ പരിഹരിക്കപ്പെടും. മുന്‍ വര്‍ഷങ്ങളിലും ഈ നടപടികള്‍ക്ക് കാലതാമസമുണ്ടായിരുന്നു. നെല്ല് വില 28.20 രൂപയില്‍ നിന്ന് 30 രൂപയാക്കി. സപ്ലൈകോയില്‍ നിന്ന് ഏറെ വൈകാതെ കര്‍ഷകര്‍ക്ക് പണം ലഭിച്ചുതുടങ്ങും.
വന്യമൃഗശല്യം, ബഫര്‍സോണ്‍ പ്രശ്നങ്ങളിലൊന്നും പരിഹാരമില്ലല്ലോ?
നാട്ടിലിറങ്ങി മനുഷ്യജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന വന്യമൃഗങ്ങളെ കൊല്ലുന്നതുള്‍പ്പെടെ കാര്യങ്ങളില്‍ നിയമമുണ്ടാക്കാന്‍ സര്‍ക്കാരില്‍ ഞങ്ങളാണ് സമ്മര്‍ദം ചെലുത്തിയത്. ഇതിനായി നിയമസഭ കൂടുകയും നിയമം പാസാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു. പട്ടയം, ബഫര്‍സോണ്‍ വിഷയങ്ങളിലും ആശ്വാസം എത്തിക്കാന്‍ നടപടികളെടുത്തു. ഇക്കാര്യത്തില്‍ വോട്ടര്‍മാര്‍ക്ക് നല്ല ബോധ്യമുണ്ട്.
മുത്തോലി, പള്ളിക്കത്തോട് പഞ്ചായത്തുകള്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ്-എമ്മിന്റെ ശക്തികേന്ദ്രങ്ങളിലും ബിജെപി ഭരണം പിടിച്ചല്ലോ?
-സിപിഎം ഭരണത്തില്‍ വരാതിരിക്കാന്‍ ബിജെപിയെ പരസ്യമായി പിന്തുണച്ച് അവരെ ഭരണം ഏല്പിച്ച കോണ്‍ഗ്രസ് നിലപാടുകളുടെ പരിണതഫലമാണത്. പിന്തുണച്ചതോടെ ബിജെപി വളര്‍ന്നു. കോണ്‍ഗ്രസ് ചെറുതായി. പാലാ നഗരസഭയില്‍ ഇക്കുറി മൂന്ന് വാര്‍ഡുകളില്‍ യുഡിഎഫിന് സ്ഥാനാര്‍ഥികളില്ല. ബിജെപിയുമായുള്ള കോണ്‍ഗ്രസിന്റെ ധാരണയിലാണ് ഈ നടപടി. ഇത് കോണ്‍ഗ്രസിന് പാരയായി മാറുന്ന കാലം വരും.
കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് തോമസ് ചാഴികാടനെ സിപിഎം വേണ്ടവിധം സഹായിച്ചില്ലെന്ന് വോട്ട് നിലയില്‍ വ്യക്തമാണല്ലോ?
കോട്ടയത്ത് എല്‍ഡിഎഫ് തോറ്റത് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ മികവുകൊണ്ടല്ല. മറിച്ച് കേന്ദ്രത്തില്‍ ബിജെപിക്കെതിരേ ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ നടത്തിയ വിധിയെഴുത്തിന്റെ ഭാഗമായാണ്. 2024ല്‍ 19 ലോക് സഭാ സീറ്റുകളില്‍ യുഡിഎഫ് ജയിച്ചത് സ്ഥാനാര്‍ഥികളുടെ മികവിലല്ല.
സ്ഥാനാര്‍ഥി ആരെന്നുപോലും നോക്കാതെ ബിജെപിക്കെതിരേയുള്ള വിധിയെഴുത്തായിരുന്നു. മാത്രവുമല്ല 2019ല്‍ സംഭവിച്ചത് ആവര്‍ത്തിക്കാതെ ലോക്സഭയില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷസ്ഥാനമെങ്കിലും കിട്ടണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചു. വടക്കേ ഇന്ത്യയില്‍ കോണ്‍ഗ്രസിന് ഒന്നും കിട്ടാതെ വന്നപ്പോഴും തെക്കേ ഇന്ത്യയില്‍ നിന്നാണ് ഇത്രയുമെങ്കിലും ജയിപ്പിക്കാനായത്. കോട്ടയത്ത് തോമസ് ചാഴികാടന്റെ തോല്‍വിയെ സിപിഎമ്മുമായി ബന്ധിപ്പിക്കേണ്ടതില്ല. കഴിഞ്ഞ പ്രാവശ്യം ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ തദ്ദേശത്തില്‍ മത്സരിക്കാന്‍ സിപിഎം തന്നിട്ടുണ്ട്. അത്തരത്തില്‍ പാര്‍ട്ടിയും മുന്നണിയും കരുത്തു തെളിയിക്കും.
Kerala
കോട്ടയം: യുഡിഎഫ് നല്കിയതിനേക്കാള് സീറ്റും പരിഗണനയും കേരള കോണ്‍ഗ്രസ് എമ്മിന് എല്‍ഡിഎഫില്‍ ലഭിക്കുന്നുണ്ടെന്ന് ചെയര്മാന് ജോസ് കെ. മാണി എംപി. തദ്ദേശ തെരഞ്ഞെടുപ്പില്‍ 1200ലധികം സീറ്റുകളിലാണ് പാര്‍ട്ടി മത്സരിക്കുന്നതെന്നും കോട്ടയം പ്രസ് ക്ലബിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
കോട്ടയം ജില്ലയില്‍ 470 സീറ്റുകളിലും ജനവിധി തേടുന്നു. യുഡിഎഫ് മുന്നണിയിലായിരുന്നപ്പോള്‍ ഇത്രയും പരിഗണനയും സീറ്റും ലഭിച്ചിട്ടില്ല. ആയിരത്തില്‍ താഴെ സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. എല്ലാ ജില്ലയിലും സാന്നിധ്യമറിയിക്കാന്‍ കേരള കോണ്‍ഗ്രസ് എമ്മിനു സാധിക്കുന്നുണ്ട്. യുഡിഎഫില്‍ സീറ്റ് ലഭിക്കുമ്പോള്‍ ഒപ്പം റിബലുകളെയും ലഭിക്കും. ഇപ്പോള്‍ അതില്ല. പലവാര്‍ഡുകളിലും സ്ഥാനാര്‍ഥികളില്ലാതെ യുഡിഎഫ് തകര്‍ച്ചയിലേക്കു പോകുകയാണ്. കോണ്‍ഗ്രസിനെതിരേ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലുള്ളവര്‍ റിബലായി മത്സരിക്കുന്നു. എല്‍ഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കുന്ന നിലപാടാണ് കേരള കോണ്‍ഗ്രസ് എമ്മിനുള്ളത്.
തീവ്രവര്‍ഗീയ ശക്തികളുമായി യുഡിഎഫ് പ്രത്യക്ഷത്തില്‍തന്നെ കൂട്ടുകൂടുകയാണ്. മതസൗഹാര്‍ദം ആഗ്രഹിക്കുന്നവര്‍ എല്‍ഡിഎഫിനൊപ്പം നില്ക്കും.
ബിജെപിയുമായി യുഡിഎഫിനു പലയിടത്തും അന്തര്‍ധാരയുണ്ട്. പാലാ നഗരസഭയിലുള്‍പ്പടെ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുന്നവര്ക്കെതിരേ യുഡിഎഫും ബിജെപിയും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. യുഡിഎഫുമായി അകന്നുനിന്ന സമയത്ത് രണ്ടരമാസം അവരുടെ നിലപാട് നോക്കിയിരുന്നു. തുടര്‍ന്നു എല്‍ഡിഎഫില്‍ ചേരുകയായിരുന്നു.
ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തു കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തനം സജീവമാക്കുന്നു. ലേബര്‍ കോഡ്, വനം-വന്യജീവി ഭേദഗതി, ഭൂപതിവ് ഭേദഗതി, റബര്‍, നെല്ല് താങ്ങുവില തുടങ്ങി എല്ലാ വിഷയങ്ങളിലും കേരള കോണ്‍ഗ്രസ് എം നിലപാട് വ്യക്തമാക്കുകയും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തുവെന്നും ജോസ് കെ. മാണി പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാര്‍ സമ്പൂര്‍ണവിജയമാണ്. കഴിഞ്ഞ പ്രവിശ്യത്തെക്കാള്‍ കൂടുതള്‍ സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചു അധികാരത്തിലെത്തും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസസമിയെ നിശ്ചയിക്കുമ്പോള്‍ കേരള കോണ്‍ഗ്രസ് എമ്മിനു മുഖ്യപങ്ക് വഹിക്കാനാകും. അടുത്ത തെരഞ്ഞെടുപ്പില്‍ കൈവിട്ടുപോയ പാലാ, കടുത്തുരുത്തി, ചാലക്കുടി, പെരുമ്പാവൂര്‍ മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
കോട്ടയം: മുനമ്പത്തെ 615 കുടുംബങ്ങള്‍ വില കൊടുത്തു വാങ്ങിയ ഭൂമിയുടെ കരം റവന്യു വകുപ്പിന് സ്വീകരിക്കാമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഗതാര്‍ഹവും ആശ്വാസകരവുമാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി എംപി.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മുനമ്പം നിവാസികള്‍ക്ക് ഏതെങ്കിലുമൊരു ബാങ്ക് വായ്പ എടുക്കാനോ വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കാനോ കഴിയാത്ത സാഹചര്യമായിരുന്നു നിലനിന്നിരുന്നത്.
മുനമ്പം നിവാസികളുടെ റവന്യു അവകാശങ്ങള്‍ സംരക്ഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഘട്ടം ഘട്ടമായി ഇതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേരള കോണ്‍ഗ്രസ് എം സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദം ചെലുത്തുമെന്നും ജോസ് കെ. മാണി പറഞ്ഞു.
Kerala
കോട്ടയം: പൊതു ഇടങ്ങളില്‍നിന്നും തെരുവുനായ്ക്കളെ ഒഴിവാക്കണമെന്ന സുപ്രീംകോടതി വിധി സംസ്ഥാന സര്‍ക്കാര്‍ അതിവേഗം നടപ്പാക്കണമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപി.
ചരിത്രപരമായ ഉത്തരവാണ് സ്വമേധയാ എടുത്ത കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ഒരു വര്‍ഷത്തിനിടെ ഒരു ലക്ഷത്തിലധികം ആളുകള്‍ക്ക് തെരുവുനായ്ക്കളുടെ കടിയേല്‍ക്കുകയും പേവിഷ ബാധയേറ്റ് നിരവധി മരണങ്ങള് സംഭവിക്കുകയും ചെയ്തു. സുപ്രീംകോടതി ഉത്തരവ് അടിയന്തരമായി നടപ്പിലാക്കി രാജ്യത്തിനാകെ മാകൃകയാകാന് സംസ്ഥാനത്തെ ബന്ധപ്പെട്ട വകുപ്പുകള്‍ നടപടിയെടുക്കണമെന്നും ജോസ് കെ. മാണി എംപി ആവശ്യപ്പെട്ടു.
Kerala
കോട്ടയം: ഛത്തീസ്ഗഡീലെ കാൻകർ ജില്ലയിലെ എട്ടു ഗ്രാമങ്ങളില്‍ പാസ്റ്റര്‍മാരും പരിവര്‍ത്തിത ക്രൈസ്തവരും പ്രവേശിക്കുന്നതു വിലക്കി പരസ്യമായി ബോര്‍ഡ് സ്ഥാപിച്ച സംഭവം മതേതര ഭാരതത്തിന് അപമാനകരമാണെന്ന് കേരള കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ് കെ. മാണി എംപി.
വര്‍ഗീയതയുടെ നവീനരൂപങ്ങള്‍ ഉത്തരേന്ത്യന്‍ പ്രദേശങ്ങളില്‍ വ്യാപകമായി നടപ്പാക്കുകയാണ്. മതന്യൂനപക്ഷ ജനസമൂഹത്തെ ഭയപ്പെടുത്തുകയാണ് ലക്ഷ്യം.
ഊരു വിലക്കും സാമൂഹ്യ ബഹിഷ്കരണവും ഇപ്പോഴും തുടരുകയാണ്. ന്യൂനപക്ഷ പീഡനങ്ങള്‍ തടയാന്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്നും ജോസ്കെ. മാണി ആവശ്യപ്പെട്ടു.